Monday, February 28, 2011

അഹം ഭാവം വെടിഞ്ഞൊരു നേരം.


ഇന്നെന്തേ കൃഷ്ണാ...?
ഇന്നെന്തേ കൃഷ്ണാ നീ അകതാരില്‍ തെളിഞ്ഞില്ല
വെണ്ണപോലൊരുകുന്നു ക്ഷണികമീ ജന്മം.
ഇന്നെന്തേ കൃഷ്ണാ....കൃഷ്ണാ....!!
ഇന്നെന്തേ കൃഷ്ണാ.. ദര്‍ശ്ശനം തന്നീല്ല;
ശ്യാമാംബരം പോല്‍ പൊഴിയുന്നൂയീമനം.
(ഇന്നെന്തേ...)

കാറ്റായിട്ടൊരു ജന്മമേകി ഞാന്‍ വന്നാല്‍
നിന്‍മധുഗാനശ്രുതിയില്‍ അലിഞ്ഞുഞാന്‍ തീരും
(കാറ്റാ...)
മണ്ണായിട്ടെങ്കിലുമൊരുമാത്ര  പിറന്നാലും
നിന്‍പാദ പ്രഹരമേറ്റു ഞാന്‍ കഴിഞ്ഞീടും
(മണ്ണായി...)

പുഴയാകും ദര്‍പ്പണമടിമേലെ പതിക്കുന്ന
ശ്യാമാംബരങ്ങള്‍ നീയാണെനിക്കെന്നും
(പുഴ...)
ഇളകുന്ന ഓളങ്ങള്‍ തനുതഴുകി പോയതും
മുരളീരവമൊഴുകുന്ന ഗാനമായല്ലോ
(ഇളകുന്ന...)
അഭിഷേകനേരത്തില്‍ പുഷ്പങ്ങളായതും
മലര്‍മഞ്ഞുകോര്‍ത്തൊരു  പുലര്‍വേളയല്ലോ

ഇന്നെന്തേ കൃഷ്ണാ...?
ഇന്നെന്തേ കൃഷ്ണാ ...നീ അകതാരില്‍ തെളിഞ്ഞില്ല
വെണ്ണപോലൊരുകുന്നു ക്ഷണികമീ ജന്മം.
ഇന്നെന്തേ കൃഷ്ണാ....കൃഷ്ണാ....!!
ഇന്നെന്തേ കൃഷ്ണാ.. ദര്‍ശ്ശനം തന്നീല്ല;
ശ്യാമാംബരം പോല്‍ പൊഴിയുന്നൂയീമനം.
കണ്ണാ...കണ്ണാ.....ശ്രീ ഗുരുവായൂര്‍പുരം വാഴും ദേവാ...!

Photo Courtesy : Ganesh

Saturday, February 26, 2011

മെനഞ്ഞെടുത്ത സമയങ്ങളിലെ വാക്കുകള്‍


രാത്രികള്‍ ഭൂമിയില്‍ ചൊരിഞ്ഞ
ജലകണങ്ങളാണ്‌ നിന്റെ
വാക്കുകള്‍.

കാറ്റിന്റെ ആത്മാവില്‍
മെനഞ്ഞെടുത്ത നിന്റെ
സാമീപ്യത്തിനു നിറം
പകര്‍ന്നത് പെയ്തുതോര്‍ന്ന
മഴയുടെ കുന്നിന്‍ചെരുവുകളില്‍
വൈകുന്നേരങ്ങളില്‍ പതിച്ച
കൊന്നപ്പൂവിന്റെ നിറമുള്ള
പ്രകാശമായിരുന്നു.

എന്റെ അമലമായ ചിന്തകളാണ്‌
വെള്ളിമേഘങ്ങള്‍
നീയാം ആഴിയുടെ ചുടു
ജലകണങ്ങളില്‍
ഉറഞ്ഞുകൂടുന്ന മഴമേഘങ്ങള്‍
ആകാനാണെനിക്കിഷ്ടം
നിന്നില്‍ തന്നെ
പെയ്തലിയാമല്ലോ!.

ഒരിക്കലും ഒരുമിക്കുവാന്‍
കഴിയില്ലെങ്കില്‍പ്പൊലും
കടലും,ആകാശവും
ബദ്ധപ്രാണേശ്വരരാണ്.
ഇവര്‍ ഒന്നാകുന്നതു വരെ
എന്റെ പ്രണയം നിന്നോടു
ചേര്‍ന്നു നില്‍ക്കട്ടെ.
(ഇവര്‍..)

Thursday, February 24, 2011

അമ്മക്കു വേണ്ടി കുറിച്ച വരികള്‍


വിശ്വാസത്തില്‍ ഒരുമിച്ചു
ജീവിതം വേട്ടയാടപ്പെട്ടവള്‍;
പേടിച്ചിരുണ്ടു പോയ ജീവിതം.
കൌശലമാര്‍ന്നവാക്കുകളില്‍
വീണു പിടഞ്ഞവള്‍.
ഒറ്റപ്പെടലില്‍ ഉയര്‍ത്തെഴുന്നേറ്റും;
പൊട്ടിത്തകര്‍ന്ന സ്ഥടികം
കണക്കെ വിതുമ്പിക്കരഞ്ഞവള്‍.
വൃതശുദ്ധിയുടെ പേരില്‍
വിശപ്പിനെ പിടിച്ചുകെട്ടി-
പിഞ്ചുകുഞ്ഞിന്റെ വിശപ്പടക്കിയവള്‍
അറിവിന്റെ ലോകം കാട്ടിതന്നവള്‍.
സ്നേഹ ബന്ധത്തിന്റെ പുഴയില്‍
എന്നെ നീന്താന്‍ പടിപ്പിച്ചവള്‍.
എന്റെ വിജയത്തിന്റെ നാളില്‍
മെലിഞ്ഞ് തോലറ്റ മുഖത്തില്‍
ചിരിയുടെ  അമലമായ
ബിന്ദുക്കള്‍നിറച്ച് കരഞ്ഞവള്‍.
ജീവിതാഗ്ര മലമടക്കുകളില്‍
പണിയെടുത്ത് രോഗം തീണ്ടിയവള്‍.
ഋതുക്കളും,വസന്തങ്ങളും
നിന്നെ ഉപേക്ഷിച്ചവരാണ്.
മരുഭൂമിയുടെ തവിട്ടു മണല്‍
കൂടാരങ്ങളില്‍ വെയില്‍
തിളപ്പിച്ചു കുടിച്ചവള്‍.
അന്നംതേടിയ യാത്രയില്‍
ഞങ്ങള്‍ നിന്നെ ഉപേക്ഷിച്ചു
കടന്നു കളഞ്ഞവര്‍.
വാക്കുകളുടെ വിങ്ങിയ
നിശ്വാസങ്ങള്‍ കൊണ്ട്
ഞാനിന്നുരുകി തീരുന്നു.
സൂര്യനെ ഉപേക്ഷിച്ച ദിനം
പോലെ എന്നില്‍  ഇരുട്ടു നിറയുന്നു.
സ്നേഹിക്കപ്പെടാതെ ഇരുട്ടില്‍
കഴിയുന്ന നിന്റെ ജീവനെ
എന്റെ യാന്ത്രികമായ ജീവിതത്തില്‍
ഞാന്‍ കണ്ടെടുക്കാറുണ്ട്.
വയ്യ!,കണ്ടുനില്‍ക്കാനെനിക്കാവതില്ല
നിന്റെ പിടയുന്ന പ്രാണനില്‍
എന്റെ വാക്കുകള്‍ കൊണ്ട്
ഞാനൊരു തീര്‍ത്ഥയാത്ര
നടത്തുകയാണ്‌, നീയെന്ന
ഭൂമിയിലെ ദൈവത്തിലേക്ക്.
അവിടെ എനിക്ക് യാഗങ്ങള്‍
ഒരുക്കണം,സാഷ്ടാഗം പ്രണമിക്കണം.
നശ്വരതയുടെ ആരംഭവും
പൂര്‍ണ്ണതയും നിന്നില്‍  നിന്നു
തന്നെ ആകാന്‍ തപസ്സിരിക്കും.

Photo Courtesy : Flicker Sharing.

Wednesday, February 23, 2011

അര്‍ത്ഥ തലങ്ങള്‍ തേടിയ യാത്ര.


സ്നേഹത്തിന്റെ മഴവിടര്‍ന്ന
കുന്നിന്‍ചെരിവിലൂടെ എന്റെ
മനസ്സ് സഞ്ചരിക്കുമ്പോള്‍
എന്റെ വാക്കുകളും,ചിന്തകളും
വെയില്‍ ചാരനിറം പടര്‍ത്തിയ
വൃഷത്തലപ്പുകളിലെ നവ മുകുളങ്ങള്‍
പോലെ മങ്ങിക്കാണപ്പെടുന്നു.
മരണത്തിന്റെ വഴികള്‍
താണ്ടിയവര്‍ എന്റെ
യാത്രയില്‍ സ്നേഹത്തിനു
വേണ്ടി യാചിക്കുന്നതു ഞാന്‍ കണ്ടു.
അവരുടെ ചുണ്ടിലെ ചലനങ്ങള്‍
എന്നോടു പറയുന്നു:
തീഷ്ണമായ മനസ്സുകള്‍ക്ക് മാത്രമേ
സ്നേഹത്തിനു പ്രാണന്‍ നല്കാന്‍ കഴിയൂ.
അതെ,എത്രയോ ശരിയാണ്,
ബാല്ല്യത്തില്‍ സ്നേഹത്തിന്റെ
കശാപ്പുശാലയായിരുന്നു എന്റെ ഗേഹം.
അവിടെ ദൈന്യതയാര്‍ന്ന എന്റെ
മനസ്സിനെ അവര്‍ ച്ഛേദിച്ചു.
ഇന്ന് ആ കബന്ധം എനിക്കു,
കല്‍ക്കരിഖനികളുടെ ഗര്‍ഭപാത്രത്തില്‍
പണിയെടുക്കുന്ന മനുഷ്യ ജന്മങ്ങള്‍ 
പോലെയാണ് വെളിച്ചം കാണാത്ത 
ജീവിതങ്ങള്‍.
സ്നേഹത്തിനും കറുപ്പു നിറമാണെന്നു
തെറ്റിധരിക്കപ്പെട്ടവര്‍.
തോലിയിരിഞ്ഞു തുടങ്ങിയ-
മനസ്സിനോടു  എന്റെ വാക്കുകള്‍ 
സംസാരിക്കുന്നത് വിണ്ടുകീറിയ 
ഹൃദയത്തിന്റെ മുറിവുകളില്‍
ചായം പുരട്ടിക്കൊണ്ടായിരുന്നു;
അതും വെളുത്ത ചായം.
അവര്‍ വിചാരിക്കട്ടെ ഞാന്‍
ഇന്നും സ്നേഹമുള്ളവനാണെന്ന്.
പക്ഷെ ,എനിക്ക് സ്നേഹിക്കാനറിയില്ല
ആരേയും!,ഞാനെന്ന മിഥ്യയെപ്പോലും!.
നഷ്ടപ്പെട്ടവന്റെ ചിന്തകള്‍
പൂമുഖത്തമര്‍ന്ന ഓട്ടുവിളക്കിലെ,
കാറ്റു ഇരുപുറവും ആട്ടി ഉലക്കുന്ന,
ദീപനാളം പോലെയാണ്
ഇനിയൊരു ഉലച്ചിലില്‍ അവ വേര്‍പെട്ടേക്കം
അപ്പോഴും അവ രണ്ടിനും മൃതിയില്‍
ആണ്ടുപോകുന്ന ഒരേ ശബ്ദമായിരിക്കും.
അര്‍ത്ഥതലങ്ങള്‍ തേടിയ
സ്നേഹത്തിന്റെ യാത്രയുടെ
മഴപൂവിതളുകളില്‍ വീണുടഞ്ഞ ശബ്ദം.

സ്വാതന്ത്ര്യ സമരവും ഇരുപത്തൊന്നാം നൂറ്റാണ്ടും.

Indian Independence Movement
പ്രപഞ്ചത്തിന്റെ ഉല്പത്തിമുതല്‍ ഉണ്ടായതാണ്‌ സ്വാതന്ത്ര്യ സമരങ്ങള്‍.അടിച്ചമര്‍ത്തിയവനെതിരെ മര്‍ദ്ദിതന്റേയും,പീഡിതന്റേയും രക്തം ചൊരിഞ്ഞുകൊണ്ടുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം.അരാജക ഭരണത്തിനെതിരെയുള്ള സാധാരണക്കാരന്റെ ആയുധം ഇന്നും വാക്കുകള്‍ തന്നെയാണ്.ജനശക്തിക്കെതിരെ പിടിച്ചു നില്‍ക്കാന്‍ ഒരു സ്വേച്ഛധിപതികള്‍ക്കും കഴിയില്ല എന്നതിന്റെ തെളിവാണ്‌ നമ്മള്‍ ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ കണ്ടുകൊണ്ടിരിക്കുന്ന ജനരോക്ഷം.അങ്ങ് കിഴക്കന്‍ ഏഷ്യയില്‍ നീറിപ്പുകയുന്ന ജനരോക്ഷത്തിനും മുമ്പേ 64 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്‍ഡ്യ ലോകത്തിനു കാണിച്ചുകൊടുത്തതാണ്.അതുപിന്നെ ആഫ്രിക്കന്‍ വനാന്തരങ്ങളിലൂടെ നെല്‍സണ്‍ മണ്ഡേലയുടേയും,അമേരിക്കന്‍ കാടത്തത്തിനെതിരെ പട നയിച്ചു വിജയിച്ച മാര്‍ട്ടിന്‍ ലൂതര്‍ കിംഗിലൂടേയും പരിചയിച്ചു തലമുറകളിലൂടെ പകര്‍ന്നുകൊടുത്ത വീരോജ്ജ്വലമായ കഥകള്‍ പോലെ കേട്ടു വളര്‍ന്ന തലമുറയാണ്‌ ഇന്ന് അവകാശത്തിനും,മറ്റൊരു നല്ല നാളേക്കും വേണ്ടി ഉയര്‍ത്തെഴുന്നേല്പ് നടത്തിയിരിക്കുന്നത്.

Tuesday, February 22, 2011

പൂന്തിങ്കള്‍


ഭൂവില്‍ മഞ്ഞുവീഴും യാമം
തുയിലിന്‍ രാഗമായെത്തീ

(ഭൂവില്‍..)
പൂന്തിങ്കളോ മാനത്തെത്തി
കുഞ്ഞാറ്റകള്‍ ചായുറങ്ങി
നാളെതന്‍ ആശാദീപം-
നീയേ..
കണ്ണില്‍ കിന്നാരങ്ങള്‍
ചുണ്ടില്‍ പയ്യാരങ്ങള്‍
കണ്ടൂ ചെമ്മാനങ്ങള്‍
ചൊന്നൂ പുന്നാരങ്ങള്‍
(ഭൂവില്‍....)
വാത്സല്ല്യതീരം പൂകും പൈതല്‍
പൂമ്പാറ്റപൊലെ പാറി വന്നു.
തേനിറ്റുതൂകിയ പൂക്കളെപ്പോലവന്‍
മാതാവിന്‍ നെഞ്ഞില്‍ ചായുറങ്ങി...
രാവിന്‍ തന്ത്രികളും മീട്ടി
രാക്കിളി പാടീടുന്നു ദൂരെ
(രാവിന്റെ...)
ഈ രാവിലും, പാല്‍ക്കതിരിലും
കളിയാടും നിദ്രകള്‍ കുഞ്ഞിക്കാറ്റായെത്തി
(‍ഭൂവില്‍...)

വാനിലെ പാതയില്‍ താരക ജാലങ്ങള്‍
തോരണം ചാര്‍ത്തുമീ വേള
(വാനിലെ....)
പൊന്‍മണി കണ്ണുകളും ചേര്‍ത്ത്
തൂവലില്‍ സ്വപ്നത്തിലെക്കെത്തൂ
(പൊന്‍മണി..)
തേന്‍ മൊഴികളും,പൂമിഴികളും
അമ്മതന്‍ മാറില്‍ കണ്‍കുളിരായി മാറും.
(ഭൂവില്‍.....)


Picture Courtesy -ClipArt 

Sunday, February 20, 2011

ഒഴുകിത്തുടങ്ങിയ നീരുറവ.

കിനാവിന്റെ നീലരാവിൽ‍
പൂത്തു നിൻ‍ മിഴികൾ‍
അന്തിമേഘചാറണിഞ്ഞ്
കലർ‍ന്നു നിൻ‍ മുഖവും‍
കാതരമീ പ്രണയരാവിൽ‍
കാത്തിരുന്നവളേ...
ഇന്ദുപാളികൾ‍ പെയ്തുണരുമീ-
യാമ്പൽ‍ കുളപ്പടവിൽ‍.
(കിനാവിന്റെ...)
മഞ്ഞുരുകും‍ മേടമാസപൊൻ‍പുലരിയിൽ‍ നീ
കനവിന്റെ പൂക്കളുമായി മെല്ലെ ഉണർ‍ന്നീടുമ്പോൾ‍
കുഞ്ഞുപൂവിൽ‍ നീർ‍മണി‍ കുളിരായി വീണ്ടും‍
തെളിയുമെൻ‍ അനുരാഗത്തിൻ‍ മുത്തു കോർ‍ത്തീടുമ്പോൾ‍
വാകപ്പൂത്തോപ്പിൽ‍ വീഴും‍
മലർ‍മഞ്ഞിൻ‍ തോടു കളഭങ്ങൾ‍
നിൻ‍ മെയ്യിൽ‍ കുളിർ‍ ചേർ‍ക്കുമ്പോൾ‍
നാണാമാർ‍ന്നല്ലോ നീയും‍
തരളമായല്ലോ...
(കിനാവിന്റെ....)
വെയിലിന്റെ കതിർ‍നാളം‍ തണുവേറ്റീടുമീ
നാട്ടുപാതയോരത്ത് നീ കാത്തു നിന്നീടുമ്പോൾ‍
പീലീനീർ‍ത്തിയ കാവടികൊമ്പിൽ‍ ഞാനും‍
കാവുലഞ്ഞൊരു തെന്നലായി നിന്നിലെത്തുമ്പോൾ‍
പുള്ളുവൻ‍ പാട്ടിൽ‍ വീഴും
കാറ്റിൽ‍ കൈകൾ‍ തട്ടി
മഞ്ഞളിൻ‍ പൂക്കൾ‍ തൂവി
നിന്നോടു ചൊല്ലീടുമ്പോൾ‍
ഈ മൊഴികളേനിക്കല്ലെ
ഋതുഭാവമെനിക്കല്ലെ..
(കിനാവിന്റെ...)

Saturday, February 19, 2011

ജീവനില്ലാത്ത വേളികള്‍..!!

ഒരു പഴയക്ലാവുപിടിച്ച
പാത്രമാണത്.
തച്ചുടച്ച വക്കുകള്‍
മാത്രമുള്ള പാത്രം,
ഒരേ പോതത്തില്‍ രണ്ടു
ദിശകളിലേക്ക്
തുഴയുന്നവരുടെ ചേതസ്സ്.

ഒന്നായി തുഴ-
യെറിയുമ്പോഴേക്കും
മനസ്സും,കാഴചകളും
വേഗം കുറച്ചിട്ടുണ്ടാവും

ഇവിടെ ,
ശാഠ്യങ്ങള്‍
ജയിക്കട്ടെ!
ശാഠ്യങ്ങള്‍
ജയിക്കട്ടെ!

മനസ്സെന്ന -
കലിതാനുരാഗത്തെ
ആരു കാണുവാന്‍!
ആരു കാണുവാന്‍!!

നിറമില്ലാത്ത മരപ്പാവകള്‍.


ആകൃതി പൂണ്ട്
മാതാവിന്റെ ഉദരത്തിലും
പ്രവാസത്തിന്റെ
നാളുകളായിരുന്നു.

പക്ഷെ, അന്നവയ്ക്ക്
ഒറ്റ ഞരമ്പില്‍ക്കുടി
പ്രവഹിച്ച അമലമായ
പൊക്കിള്‍കൊടിയുടെ
പാശ,മുണ്ടായിരുന്നു.

എന്നാല്‍,ഈ മരുഭൂമിയില്‍
ജീവിതത്തിന്റെ മുറിഞ്ഞ
വളപ്പൊട്ടുകള്‍ മാത്രം
ശേഷിച്ച കച്ചവടക്കാരനായി;
വികാരങ്ങളുടേയും,
വിചാരങ്ങളുടേയും
നിറമില്ലാത്ത മരപ്പവകളായി,
വിസ്മൃതിയുടെ ചികിലത്തിലേ-
ക്കാണ്ടു പോകുന്നു.

Note:
ചികിലം=മണ്ണും,വെള്ളവും കലര്‍ന്ന സ്ഥലം,അല്ലെങ്കില്‍ ചതുപ്പു നിലം.

നാലുമണിപ്പുവ്


നിറം മങ്ങിയ
വെയിലില്‍ വിടരാന്‍
വിധിക്കപ്പെട്ടവള്‍.
നനുത്തുപെയ്യുന്ന തുഷാരത്തെ
ഒരിക്കലും പേറാന്‍
കഴിയാതെപോയ ദളങ്ങളെ
ബാഷ്പബിന്ദുക്കളാല്‍
നിറച്ച്,

സന്ധ്യയുടെ അരുണിമയില്‍
രക്തവര്‍ണ്ണമായി
പിടഞ്ഞു വീണ
നാലുമണിപ്പുവ്.

അമ്മുവും,മുത്തശ്ശിയും


നറുപുഞ്ചിരിക്കതിരുമാര്‍ക്കനെത്തി
അമ്മുവുണര്‍ന്നു കിളികൊഞ്ചലുമായി .
വെക്കമണഞ്ഞവളമ്മതന്‍ ചാരത്ത്
പരിഭവം ചാലിച്ചു ചൊന്നു മെല്ലെ.
അമ്മേ,അമ്മേ കേള്‍പ്പതുണ്ടോ,
അമ്മുവിന്‍ മുത്തശ്ശി വന്നതില്ല
കുഞ്ഞിളം പല്ലുകള്‍ വിളക്കിയില്ല
കുന്നിക്കുരുക്കേളികളാടിയില്ല.
പയ്യാരം ചൊല്ലുവാന്‍ മുത്തശ്ശി വേണം
മുത്തശ്ശിയില്ലാതെതൊന്നുമേ വയ്യ!.


ചേലൊത്ത മൌലിയില്‍ തഴുകി മെല്ലെ
മാതാവിദം മറുപടിയോതി:
"ഇഷ്ടമില്ലാത്തതു കാട്ടിനീയിന്നലെ
മുത്തശ്ശിയെ വല്ലാതെ ചൊടിപ്പിച്ചില്ലെ.
പൂവും,പഴങ്ങളും ശേഖരിച്ചീടുവാന്‍
നിന്നെക്കൂട്ടാതെ പോയതാവാം,
അല്ലെങ്കില്‍,ചന്ദനക്കാറ്റും,ചക്കരമാവും
മുത്തശ്ശിയെക്കൂട്ടി പോയതാവാം!."
നിര്‍കല്മഷമായൊരാനനം വാടി
കൂമ്പിയടഞ്ഞത്താമര മൊട്ടു പോലെ.
ചക്കരമാവിന്റെ ചോട്ടിലെത്തി
സങ്കടം ചൊന്നവള്‍ മാവിനോടായ്:
മാവേ,മാവേ ചക്കരമാവേ
നീയെന്റെ മുത്തശ്ശിയെക്കണ്ടതുണ്ടോ
ഞാനില്ലാ നേരത്തു മാമ്പഴം
കാട്ടി കേളിക്കായി നീ വിളിച്ചതല്ലേ?

ചില്ലകള്‍ തോറും ചാടി നടക്കുമൊര-
ണ്ണാറക്കണ്ണാ കുട്ടിക്കുറുമ്പാ,
കുന്നോളം മാമ്പഴം തന്നീടാം
മുത്തശ്ശിയെവിടെന്നു ചോല്ലീടുമോ?

പൂവുകള്‍ തോറും പാറി നടക്കും മാലേ-
യം കുന്നിലെ കരിവണ്ടുകളേ
മലയജം കാടുകളില്‍ കണ്ടതുണ്ടോ
പിച്ചകപ്പൂന്നുള്ളുമെന്‍ മുത്തശ്ശിയെ?

പുഴവക്കില്‍ ചക്കരപ്പുല്ലു തിന്നും
പൂവാലിപ്പശ്ശുവേ ,കാക്കക്കറുമ്പീ
കൊതിയൂറും പഞ്ചാരപ്പാലു നല്കി
ചങ്ങാത്തം കാട്ടി നീ കൂട്ടിയതല്ലേ?

തൊടികളിലെല്ലാം മണ്ടിനടന്നവള്‍
മുത്തശ്ശിയെങ്ങുമേ കണ്ടതില്ല.
ക്ഷീരജമായിരാനനം തന്നില്‍
ഖിന്നതയാര്‍ന്നു കരിമുകിലു പോലെ
നക്ഷത്രമിഴികളില്‍ നീരിന്‍ തിളക്കമായി
താമരച്ചുണ്ടുകള്‍ വിതുമ്പി മെല്ലെ.

ഇണ്ടല്‍കൊണ്ടേറ്റം തളര്‍ന്നുറങ്ങിയവള്‍
ചക്കരമാവിന്റെ ശീതളച്ഛായയില്‍
വെയിലേറ്റുവാടിയ തനുവല്ലരിയില്‍
അഗോചരമായാരോ തഴുകീടുന്നോ!,
ആകാശവാതില്‍ തുറന്നുകൊണ്ടാരാ-
ത്മാവ്,വെണ്‍നുര താണ്ടി,
അമ്മുവിന്‍ ചാരത്തണഞ്ഞീടുന്നോ!
മയില്‍പ്പീലിക്കണ്ണുകളിലത്ഭുതം
പൂണ്ടവള്‍ ,മുത്തശ്ശിയെന്നോതി
ചക്കരയുമ്മകള്‍ നല്കീടുന്നോ!.

സ്നേഹത്തിന്‍ നറു തേന്‍കുടങ്ങള്‍
നുകരുവാനാവോളം നല്കീടേണം
കുഞ്ഞിളം മൊട്ടുകള്‍ വിടര്‍ന്നിടേണം
രാഗപരിമളമായൊനുദിനം ഭൂവില്‍
നേരമില്ലായെന്നു ശഠിക്കുന്നോരേ
നേരംപോക്കല്ലയെന്നുമോര്‍ക്കുമല്ലോ!.

ഭ്രാന്തനായ ഒറ്റത്തടിമരം.

ഊഷരഭൂമിയിലെ
പനകളില്‍ പക്ഷികള്‍
കൂടുകെട്ടുവാനോ,
ചേക്കേറാനോ വരാറില്ല.

പനയോലക്കൈകള്‍ക്ക്
മധ്യാഹ്നച്ചൂടിന്റെ
ആലയില്‍ പഴുപ്പിച്ചെടുത്ത
പച്ചിരുമ്പിന്റെ
നിറമായതാവാം;
അവ,ധനികരുടെ ,
വീടുകളില്‍;
വെയില്‍പതിക്കാത്ത
ഭാഗങ്ങളിലും,പച്ചപ്പാര്‍ന്ന
തോട്ടങ്ങളിലും ചേക്കേറിയത്.

കൂട്ടിയും,കിഴിച്ചും
നല്കുന്ന ജലത്തിനു
വേണ്ടി വാ പിളര്‍ന്ന
വേരുകള്‍ക്കും,
ആരോ കെട്ടി വച്ച
വലക്കുള്ളില്‍-
വീഴുന്ന ഫലത്തിനും,
ദാഹം തീരാതെ
നെടുവീര്‍പ്പുയര്‍ത്തിയ
നിശ്വാസത്തിനും,
ഒരു ജീവന്റെ
കഥ പറയുവാനുണ്ടാകും.


ചിതലരിച്ച ,
കൈകളില്ലാത്ത
ശരീരം മുറിച്ചെടുത്താല്‍
പ്രണയത്തിന്റെ,
സ്നേഹത്തിന്റെ
ഭ്രാന്തമായ ഒരു പ്രാണന്‍
പിടയുന്നുണ്ടാവും,

വരണ്ട്, വെയിലിന്റെ താഡനം
താങ്ങുവാനാകാതെ പോയ
ഒരു ഭ്രാന്തന്‍ വൃക്ഷത്തിന്റെ
പ്രാണന്‍!. 
 
Photo courtesy:Fotosearch

അച്ഛനും‍,അമ്മയും!!



അച്ഛനും‍,അമ്മയും
മരിക്കണമെന്ന്
ആശിച്ചവനാണ്‌ ഞാൻ‍.

"സ്നേഹിക്കാൻ കഴിയാത്തവരേ
നിങ്ങൾ‍ മരണപ്പെടുക."
'വിശ്വാസം' എന്ന വാക്കിൽ
ഒരുമിച്ചവരാണ്‌ അച്ചനും‍,അമ്മയും.
കബന്ധങ്ങൾ‍ നടുങ്ങുമാറ്
അവർ കലഹിക്കുന്നു.

ഞാൻ വഴിവക്കിൽ
പിറന്നവനും.
നിഴലിന്റെ
തണൽ വിരിച്ചും,
കണ്ണുനീർ
തേവിയും

ഞാൻ അവരുടെ
ചുറ്റും ഭയത്തിന്റെ
നൂല്‌ ധരിച്ച് നടന്നു.
കാട്ടുതീയിൽ‍ അകപ്പെട്ട
മണ്ണാണ്‌ എന്റെ ശരീരം.

ഇന്ന് ക്രൂരമായ
ആഗ്രഹങ്ങളില്ല;
എന്നോടോപ്പം‍ അവ
ഭൂമിക്ക് ദാനമായി നൽ‍കി.
എന്റെ കുഴിമാടത്തിന്റെ
തലയ്ക്കൽ‍ കല്ല്
ഇറക്കിവെച്ചവരോടു നന്ദി.
സ്നേഹത്തിന്റെ
തിരുശേഷിപ്പാണത്.
ജീവിക്കാൻ കഴിയാതെ
മടങ്ങിയ ഒരു പ്രാണന്റെ
തിരുശേഷിപ്പ്.

Thursday, February 17, 2011

വേദനിക്കുന്ന നിഴലുകള്‍.

ചില സമയങ്ങളില്‍ ദൈവം ക്രൂരനാണെന്ന് നമ്മള്‍ക്ക് പറയേണ്ടി വരും.ഓഫീസിലെ ഫയലുകള്‍ക്കും,മുഷിഞ്ഞ വാക്കുകളില്‍ നിന്നും സായന്തനത്തിന്റെ നിറം പോലും ആസ്വദിക്കാന്‍ കഴിയാതെ  വണ്ടിയില്‍ കയറുമ്പോള്‍ എന്റെ വലതു കണ്ണ്‌ വല്ലാതെ തുടിക്കുന്നുണ്ടായിരുന്നു.തടിച്ചു വീര്‍ത്ത കണ്‍പോളകളേ ആയാസ്സപ്പെട്ട് ചിന്തകളിലേക്ക് അടച്ചു തുടങ്ങിയപ്പോള്‍ നാട്ടിലേക്ക് അയക്കുന്ന എസ്‌.എം.എസ്സ് പോലെയാണ്‌ എന്റെ കാഴ്ചകള്‍ എന്നു തോന്നിയിട്ടുണ്ട്.വീടിന്റെ ഉമ്മറപ്പടികളില്‍,തൊടിയില്‍ ,അമ്മയുടേ അച്ഛന്റെ അടുത്ത്,എന്റെ സൌഹൃദ വേളകള്‍ എന്നിവയെല്ലാം ഞൊടി ഇടയില്‍ വന്നു മറയുന്നത് ഓഫീസില്‍ നിന്നും റൂമിലേക്കുള്ള യാത്രകളിലായിരിക്കും.

Tuesday, February 15, 2011

അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും.

ചുമ്മാതിരുന്ന പിള്ളക്ക് അച്ചുമാമ പള്ളേല്‍ ഒറ്റചവിട്ട്.ചെന്നു വീണതോ ഇടമലഡാമും കഴിഞ്ഞ് നേരെ സെന്റ്ട്രല്‍ ജയിലില്‍,അവിടുന്നു വലിച്ച് 10000 രൂപക്ക് വീണ്ടും ഒരു അഡിഷണല്‍ തൊഴിയും.ഇതിന്റെയൊന്നും ഒരാവശ്യം കൊട്ടാരക്കര ഗണപതി സമക്ഷം തേങ്ങ നിത്യവും ഉടക്കുന്ന പിള്ളേച്ചിനില്ലായിരുന്നു.മൂന്നാര്‍ ശുദ്ധികലശം നടത്തി പാവക്ക നീരു കുടിച്ചു വിശ്രമിച്ചുകൊണ്ടിരുന്നപ്പോളായിരുന്നു പിള്ളേടെ വക അച്ചുമാമനിട്ടൊരു കിക്ക്.കിക്കുകൊണ്ട അച്ചുസാര്‍ മുന്നാറിനല്ല കിക്ക് ഇപ്പോ എനിക്കിട്ടാണേ എന്നും പറഞ്ഞ് മൂക്കും കുത്തി പത്രത്തില്‍ വീണൂ.

Saturday, February 12, 2011

ഇവിടം സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണ്.

 കുറെക്കാലമായി ആഗ്രഹിച്ച ഒന്നായിരുന്നു ബ്ലോഗ്ഗില്‍  കുറച്ചു സ്ഥലം വാങ്ങിച്ച് എന്റെ തികട്ടി നില്‍ക്കുന്ന വാക്കുകളെ  കരഞ്ഞു നിലവിളിച്ചു എന്നില്‍ തന്നെ ഒതുങ്ങാതെ ഇവിടെ പിടിച്ചു തളച്ചിടുക എന്നത്.പണ്ടാരോ പണ്ടാരം അടങ്ങാന്‍ പറഞ്ഞതുപോലെ "ഒരു മനുഷ്യനെ കൊല്ലാമെങ്കിലും അയ്യാള്‍ കോറിയിട്ട വാക്കുകളിലൂടെ പുനര്‍ജ്ജിവിക്കുമെന്ന്".എന്റെ സ്വത്തിനും,ജീവനും കാലം ഭീഷണി  ആയതിനാല്‍ വാക്കുകള്‍ ഇവിടെ തുരു തുരെ എടുത്തൊട്ടിക്കുന്നു.എന്റെ ജീവതത്തിന്റെ ക്യാന്‍വാസുകളില്‍ ഏതു ചിത്രങ്ങള്‍ പകര്‍ത്താന്‍ തുടങ്ങിയാലും അതെന്റെ ഗ്രാമത്തെ ഉള്‍ക്കൊള്ളാതെ പൂര്‍ത്തിയാകാറില്ല.

വാല്‌ എന്റെ ആണെഡേ!!!

കമിതാക്കളെ നിങ്ങളെ കൊള്ളയടിക്കാനും,ചരിത്രം നഷ്ടപ്പെടാനും (തിരുത്തിവായിക്കുവാനപേക്ഷ) വീണ്ടുമൊരു ദിവസം സമാഗതമായി.ആഘോഷിപ്പിന്‍.സായിപ്പിന്റെ പുല്‍ക്കുട്ടില്‍ പിറന്ന ആ ദിവസത്തെ നിങ്ങള്‍ക്ക് കാണണമെങ്കില്‍ ഹണീബിയുടെ പൈന്റുടിച്ച് മുകളിലേക്ക് നോക്കിയാല്‍ ആ പുല്‍ക്കൂട്ടിലെക്കുള്ള വഴി ഹണീബിയുടെ നക്ഷത്രങ്ങള്‍ നിങ്ങള്‍ക്ക് കാണിച്ചു തരും ..അമേന്‍!!!

Monday, February 07, 2011

മാനം നഷ്ടപ്പെട്ട കേരളം.

"അമ്മക്ക് പ്രസവ വേദന മകള്‍ക്ക് വീണ വായന " എന്ന പഴഞ്ചൊല്ല്‌ മലയാളിയുടെ അണ്ണാക്കിലേക്ക് ഇട്ടുകൊടുക്കാനാണ്‌ സൌമ്യ എന്ന പെണ്‍കുട്ടിയുടെ അതിദാരുണമായ കൊലപാതകം കണ്‍മുന്നില്‍ വെളിച്ചപ്പാടു തുള്ളുമ്പോള്‍ എനിക്ക് തോന്നുന്നത്.ഒരു നിമിഷത്തെ മലയാളിയുടെ മനുഷ്യത്തരഹിതമായ പെരുമാറ്റത്തിന്റെ വിലയാണ്‌ ഈ പെണ്‍കുട്ടിയുടെ ജീവന്‍.അനുദിനം വളര്‍ന്നു പന്തലിക്കുന്ന മലയാളി സമ്പൂര്‍ണ്ണസാക്ഷരതയുടെ സാക്ഷരതയില്ലായ്മയാണ്‌ ഈ സംഭവം.അല്പമെങ്കിലും ധൈര്യം കാണിച്ചിരുന്നുവെങ്കില്‍  ആ പെണ്‍കുട്ടിയുടെ മാനമെങ്കിലും നമ്മള്‍ക്ക് രക്ഷിക്കുവാന്‍ കഴിയുമായിരുന്നു.

Wednesday, February 02, 2011

കുഞ്ഞിനെ വേണോ കുഞ്ഞ് ..നല്ല പെടയ്ക്കണ കുഞ്ഞ്!

മീന്‍കാരന്‍ അന്ത്രുക്ക രാവിലെ ചാളയും ഐലയും നിരത്തിവെച്ച് 100 രൂപക്ക് നാല്.ആ വന്നോളീന്‍ ,ആ...പത്തുരൂപക്ക്  രണ്ട് എന്ന മട്ടിലാണ്` ഇന്ന് ഇന്‍ഡ്യയില്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നത്.ഒരു ജന്മത്തെക്കൂടി ഇവിടെയ്ക്ക് വലിച്ചിഴക്കണോ?.ആരോടു പറയാന്‍.ഭിക്ഷാടനത്തിനു വേണ്ടി പോലും ഇന്നു കുഞ്ഞുങ്ങളെ വില്‍ക്കുകയാണ്.ഇടയ്ക്ക് N.D.T.V വന്ന വാര്‍ത്തകേട്ടാല്‍  തന്നെ ഈ റാക്കറ്റിന്റെ ആഴം മനസ്സിലാകും.ലക്കും,ലാഗാനുമില്ലാതെ ഉദ്പാദിപ്പിച്ചുകൂട്ടുന്നവര്‍ ചിന്തിക്കുന്നില്ല ഇതിനൊയൊക്കെ എങ്ങനെ പോറ്റുമെന്ന്.അവസാനം അവര്‍ കണ്ടെത്തുന്ന ഉപാധിയാണ്‌ പത്ത് മാസം ചുമന്നതിന്റെ വിലയായി വില്‍ക്കുക എന്നത്.ഒരു പക്ഷെ നല്ല നിലയില്‍ ജീവിക്കട്ടെ എന്നു പറഞ്ഞു ഉപേക്ഷിക്കുന്നതാകാം,അല്ലെങ്കില്‍ പണത്തിനു വേണ്ടി ചെയ്യുന്നതാകാം.എന്നാല്‍ ഇവിടെ പണം കൊയ്യുന്നവര്‍ ഇടനിലക്കാരാണ്.പാവപ്പെട്ട വീട്ടുകാരെ കണ്ടെത്തി ഇവര്‍ ഇതിനായി പ്രേരിപ്പിക്കുകയാണ്‌ ചെയ്യുന്നത്.ഇതിനായി തന്നെ ഒരു റാക്കറ്റ്‌ പ്രവൃത്തിക്കുന്നുണ്ട്.
Related Posts Plugin for WordPress, Blogger...