Monday, June 28, 2010

ഞാന്‍ ചന്തക്കുപോയപ്പോള്‍.

20-നൂറ്റാണ്ടില്‍ നടന്ന ഒരു സംഭവമാണ്.ഈ മരുഭൂമിയില്‍ ബോറഡിച്ചിരിക്കുമ്പോള്‍ ഒറ്റക്ക് ഇരുന്ന് ചിരിക്കുന്ന ചില പഴ സംഭവങ്ങളുടെ പുതുമയുള്ള ഒരു ഏട് ഇവിടെ വലിച്ചുകീറി ഒട്ടിക്കുന്നു.

ഡിഗ്രിക്ക പഠിക്കുന്ന കാലം.അന്നൊരു വിനോദയാത്രക്ക് പോവുകയെന്നാല്‍ തന്നെ ഒരു വലിയ കാര്യമായിട്ടാണ്‌ സംഭവമായിട്ടാണ്‌ എന്റെ വീട്ടുകാര്‍ കരുതിയിരുന്നത്.കെട്ടഴിച്ചുവിട്ട പശുവിന്‍കുട്ടിയാണ്‌ ഞാനെന്ന് അവര്‍ മനസ്സിലാക്കി കാണും.

ഞാന്‍ ഈ വിനോദ  യാത്രക്ക് പോകുവാനുള്ള തീരുമാനം ഉണ്ടാകുന്നതു വരെ അതിനു മുമ്പുള്ള ഒരു വിനോദയാത്രക്കും പോയിരുന്നില്ല.അവസാന വര്‍ഷമായതിനാല്‍ വീട്ടുകാര്‍ സമ്മതിച്ചു.പ്രേമിച്ചു കല്ല്യാണം കഴിക്കുവാന്‍ പോകുന്നവന്റെ അവസ്ഥപോലെ ആയിരുന്നു എന്റെ ഉള്ളില്‍.അവസാനം വീട്ടു കാരെ സെന്റിയാക്കി സമ്മതിപ്പിച്ചു.
ഈ വിനോദയാത്ര മൂന്നു വര്‍ഷം ഒരുമിച്ചു പഠിച്ചവരുമായുള്ള  ഒരു പക്ഷെ അവസാനത്തെ ഒത്തുകൂടലാണ്.ഞങ്ങളൂടെ കൂടെ പഠിക്കുന്ന മനു എന്ന വയ്യാനം കാരനാണ്‌ ഇതിന്റെയെല്ലാം ചുക്കാന്‍ പിടിക്കുന്നത്.(ഞങ്ങള്‍ സ്വകാര്യമായും,പരസ്യമായുംപറയാറുള്ളത് അവന്‌ കമ്മീഷന്‍ അടിക്കുവാന്‍ വേണ്ടിയാണ്‌ എന്നായിരുന്നു).കാര്യങ്ങള്‍ എന്തായാലും അവന്‍ മുന്‍പന്തിയില്‍ ഉണ്ടെങ്കിലെ സംഭവങ്ങള്‍ നടക്കു.ആളൊരു വിരുതനും,പഞ്ചാരകുഞ്ചുവുമാണ്.അവന്റെ ഒരു ഫെയിമസ് പാട്ടാണ്‌ എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത്.
"മധുരിക്കും ഓര്‍മ്മകളേ
മലര്‍മഞ്ചല്‍ കൊണ്ടു വരൂ
കൊണ്ടുപോകൂ ഞങ്ങളെയാ
മാന്‍ ചുവട്ടില്‍,മാഞ്ചുവട്ടില്‍"

ഈ പാട്ടു കഴിയുമ്പോള്‍ അവന്‍ കലാഭവന്‍മണി ചിരിക്കുന്നതു പോലെ ഒരു ചിരി ചിരിക്കും.അതു കേട്ട് ഞങ്ങളും കൂടെ ചിരിക്കും.

ചില മസിലുപിടിച്ചു നടക്കുന്ന ടീമുകള്‍ പങ്കെടുത്തില്ല.അവസാനം ഫൈനല്‍ ലിസ്റ്റിട്ടു.ഞങ്ങള്‍ പ്രതീക്ഷിച്ചവരൊക്കെയും ലിസ്റ്റിലുണ്ടായിരുന്നു[പേരുകള്‍ പറയില്ല].ഞങ്ങളുടേ പ്രിന്‍സിപ്പാളായ ഷാജി സര്‍ ഇതിനു സമ്മതവും മൂളീ.എന്നാലും ഇടയ്ക്കു പറയും:"ഏടാ,കുരുത്തുംകെട്ടവന്മാരെ എനിക്കു അവസാനം ധനനഷ്ടവും,മാനനഷ്ടവും ഉണ്ടാക്കി വയ്ക്കുമോ.ഒരുത്ത്ന്റെ അടുത്തും ഒരു മാസത്തെ ഫീസു ചോദിച്ചാല്‍ ഇല്ല.ഇതിനൊക്കെ കാശ് ഉണ്ട്."

അവസാനം പോകുവാനുള്ള ദിവസമെത്തി.രാവിലെ അഞ്ചു മണിക്ക് എന്റെ സ്ഥലമായ കുളത്തൂപ്പുഴയില്‍ നിന്നുമായിരിക്കും ബസ്സ് ആളെ ഏടുത്തു തുടങ്ങുക.അതുകൊണ്ട് ഞാന്‍  ആ സമയത്തിനു മുന്പേ ഇറങ്ങി നില്‍ക്കേണ്ടതായി വരും.യാത്രക്ക് പോകുന്നതിന്റെചിലവിലേക്കായി വല്ല്യമ്മിച്ചിയെ പിഴിഞ്ഞു,വഴിച്ചിലവിനായി അച്ഛനേയും.സോപ്പ് ,ചീപ്പ്;കണ്ണാടി ,സന്തൂര്‍ പൌഡര്‍ എല്ലാം റേഡിയാക്കി-എന്നിരുന്നാലും ബ്രഷും,മറ്റു സാധനങ്ങളും ഏടുക്കുവാന്‍ മറന്നിരുന്നു.ചേട്ടന്റെ അലമാരയില്‍ നിന്നും ഷര്‍ട്ടും,പാന്റും അടിച്ചു മാറ്റി വച്ചിരുന്നു.പോകുവാനുള്ള ത്രില്ലില്‍ പാഞ്ഞു നടക്കുമ്പോളാഅയിരുന്നു ഇടിത്തീപോലെ  വാര്‍ത്ത വന്നു:

"നാളെ ഹര്‍ത്താല്‍".
ഈസ്വരാ))))) ചതിച്ചു!.വല്ല്യമ്മിച്ചി എന്നെ നോക്കി ചിരിച്ചു.

പോകുന്നതിന്റെ ടെന്ഷനിലും,ഹര്‍ത്താലിന്റെ ആശങ്കയിലും കിടന്നിട്ടു ഉറക്കം വന്നില്ല.അവസാനം എപ്പെളോ , ഊട്ടിയിലെ ക്യാരറ്റു ചവച്ചു നടക്കുന്നതും,പെഗ്ഗടിച്ച് തലക്കു പിടിച്ച മരച്ചുവട്ടില്‍ ഇരിക്കുന്നതും സ്വപ്നം കണ്ടുറങ്ങി.സ്വപ്നത്തില്‍ എന്റെ മുഖത്ത് ആരോ ടോര്‍ച്ചടിക്കുന്നതുപോലെ തോന്നി.ഞാന്‍ ദേഷ്യത്തോടെ വല്ല്യമ്മിച്ചിയോടു കയര്‍ത്തു:

"ഉറങ്ങാനുംസമ്മതിക്കില്ലെ" എന്നു ചോദിച്ചുകൊണ്ട് ഞാന്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു.
സ്ഥലകാല ബോധം വന്നപ്പോള്‍ ബോധം പോകുന്നതു പോലെ തോന്നി.ടോര്‍ച്ചിന്റെ വെട്ടമല്ലായിരുന്നു അത്;സൂര്യന്റെ വെട്ടമായിരുന്നു.സമയം ഏഴുമണി.അലാറം വെച്ച ടൈം പീസ് ഇനി വൈകിട്ട് 3 മണിക്ക് അടിക്കും.ഞാന്‍ വല്ല്യമ്മിച്ചിയോട് തട്ടിക്കയറി.

"ഏടാ താന്തോന്നി,നിന്നെ ഞാന്‍ വിളിച്ചതല്ലേ.നീ മുറ്റത്തിറങ്ങി മൂത്രമൊഴിച്ചിട്ട് വീണ്ടും വന്നു കിടന്നുറങ്ങിയത് എന്റെ കുറ്റമാണോ?.ഞാന്‍ വിചാരിച്ചത് നീ കുളിക്കാന്‍ പോയതാണാന്നെല്ലേ.അതുകൊണ്ട് ഞാനും കിടന്നുറങ്ങി."ഇത്രയും പറഞ്ഞിട്ട് വല്ല്യമ്മിച്ചി ഒരു ചിരിയോടെ അടുക്കളിയിലേക്ക് പോയി.

ദുരഭിമാനത്താല്‍ ഞാന്‍ എന്തു ചെയ്യണമെന്നറിയാതെ കുറച്ചു നേരം ഇരുന്നു.എന്നിട്ട് ചാടി എഴുന്നേറ്റ് കുളിക്കുവാന്‍ പോയി.കുറച്ചു നേരം മണ്ടി നടന്നു.ദേഷ്യത്തില്‍കുടിച്ച തിളച്ച കാപ്പി അണ്ഡകടാഹം വരെ പൊള്ളിച്ചു.

"അകത്തു നിന്നും അമ്മേ എന്ന കുടലിന്റെ ദീന രോദനം പുറത്തു വന്നു".

ഞാന്‍ പെട്ടിയുമെടുത്ത് ഇറങ്ങി നടന്നു.വല്ല്യമ്മിച്ചിയുടെ പിന്‍വിളികേട്ടില്ലെന്നു നടിച്ചു.ഒന്നു മാത്രമായിരുന്നു മനസ്സില്‍,എങ്ങനെയെങ്കിലും അവരുടെ കൂടെ എത്തുക.

സ്വകാര്യ വാഹനങ്ങളൊന്നും നിരത്തിലില്ലായിരുന്നു.അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു ചടാക്ക് ട്രാന്‍സ്പോര്‍ട്ട് ബസെത്തി.ഞാന്‍ കണ്ടക്ടറോടായി എനിക്കു അടുത്തു ബസ്സ് പിടിക്കേണ്ട സ്ഥലമായ പുനലൂരില്‍ ഈ ബസ് എപ്പോള്‍ എത്തുമെന്ന് ചോദ്യത്തിന്‌ മറുപടി  "എനിക്കറിയില്ല" എന്നായിരുന്നു ആ പോങ്ങന്‍ പറഞ്ഞത്.അടുത്തിരുന്ന കിളവന്‍ അതുകേട്ട് ഉറക്കെ ചിരിച്ചു.

അടുത്തെങ്ങാനും ഒരു കുഴിയുണ്ടയിരുന്നെങ്കില്‍ തന്നെ ഞാന്‍ അതിനകത്തിട്ടുമൂടി,ഒരു ലോഡ് പാറയും കൊണ്ടിട്ട്,കണ്ണില്‍ മുളകു പൊടി തേച്ചേനെടൊ പരട്ടു കെളവ എന്ന ഭാവത്തോടെ ഞാന്‍ അയ്യാളെ നോക്കി.

അവസാനം ആ ബസ്സ് ഏന്തി വലിഞ്ഞ് പുനലൂരിലെത്തി.ബസ്റ്റാന്‍ഡില്‍ ഒരു ജാഥക്കുള്ള ജനമുണ്ടായിരുന്നു.യാത്രക്കുള്ള ചാര്‍ട്ട് ഞാനും കണ്ടിരുന്നതിനാല്‍ എവിടെയൊക്കെയാണ്‌ പോകുന്നതെന്നും,സമയവും എനിക്കറിയാമായിരുന്നു.അതിന്റെ ബലത്തിലായിരുന്നു എന്റെ ഈ സാഹസങ്ങള്‍ മുഴുവനും.ഇനി തിരിച്ചു വീട്ടിലേക്ക് ചെല്ലുക എന്നത് നാണക്കേടാണെന്നുള്ള ദുരഃഭിമാനം എന്നെ വാശിപ്പുറത്തേറ്റി.

യാത്രക്കുള്ള ആദ്യ ദിവസം വീഗാലാന്‍ഡാണ്` സന്ദര്‍ശ്ശിക്കുക എന്ന് എനിക്കറിയാമായിരുന്നു.അതുകൊണ്ട് ഞാന്‍ ഏര്‍ണാകുളത്തേക്കുള്ള ബസ്സിനെ ലഷ്യമാക്കി നടന്നു.സൈഡിലിരുന്ന് ഒരു ചേച്ചിയെ എന്റെ ബാഗ് ഏല്‍പ്പിച്ച് ബസിന്റെ ലാഡറിലേക്ക്  ഞാന്‍ വലിഞ്ഞുപിടിച്ചു കയറി.വെയിലത്ത് വിയര്‍ത്ത് നനഞ്ഞൊട്ടി ഞാന്‍ ഏര്‍ണാകുളം ബസ്റ്റാന്‍ഡീലെത്തി.ഇനി എന്ത് എന്ന ചോദ്യം എന്റെ മുന്നീല്‍ കൊഞ്ഞണം കാട്ടിക്കൊണ്ടിരുന്നു.ഒരു പേടി സ്വപ്നം പോലെ ആയിരുന്നു ഏര്‍ണാകുളം.കൊലപാതാകവും,കൊള്ളയുമുള്ള കൊച്ചി.എങ്കിലും രണ്ടും കല്പിച്ച് ഒരു പെട്ടിക്കടയില്‍ക്കയറി നാരങ്ങാവെള്ളം കുടിക്കുന്നതിനിടയില്‍  സോഡാഗ്ല്ലാസ്സുവെച്ച കടക്കാരനോട് വീഗാലാന്‍ഡീലേക്കുള്ള വഴി ചോദിച്ചു.

ഇതുവഴി ഇപ്പോള്‍ ഒരു ബസ്സ് വരും അതില്‍ കയറിയാകല്‍ മതി.(സ്ഥലത്തിന്റെ പെര്‍ ഞാന്‍ ഓര്‍ക്കുന്നില്ല.).തെല്ലൊരാശ്വാസത്തോടെവാകമരത്തിന്റെ തണലിലേക്ക് നീങ്ങി നിന്നു.സമയം ഇപ്പോള്‍ 3-മണി.നാലു മണികഴിഞ്ഞാന്‍ അവര്‍ വീഗാലാന്‍ഡില്‍ നിന്നുമിറങ്ങും.അതുകഴിഞ്ഞാല്‍ അവരെ കിട്ടുകയില്ല.പിന്നത്തെ വിശ്രമമ്‌ മധുരയിലാണ്.അവിടെ വരെ പോകുവാനുള്ള പണം എന്റെ കൈയ്യിലില്ല.അതുമാത്രമല്ല മധുരയിലെ ഏതു ഹോട്ടലാണെന്ന് എനിക്ക് ഇപ്പോള്‍ വ്യക്തവുമല്ല.രണ്ടും കല്പിച്ച് വണ്ടിയില്‍ക്കയറി.വീഗാലാന്ഡിനടുത്തുള്ള ഒരു സ്റ്റോപ്പില്‍ അവര്‍ എന്നെ ഇറക്കിവിട്ടു.

സമയം 3.45!.

അവിടെ നിന്നും 10 മിനിട്ടത്തെ യാത്രയുണ്ടെന്ന് വഴിയരികിലെ ഒരു വലിയ വീട്ടിലെ ഗൃഹനാഥന്‍ എന്നോടു പറഞ്ഞു.അല്ലെങ്കില്‍ വീഗാലാന്‍ഡിന്റെ ഷട്ടില്‍ ബസ്സ് വരുന്നതു വരെ നില്‍ക്കെണ്ടി വരും.എനിക്കു സമയമില്ല.ഞാന്‍ നടന്നു നീങ്ങി.അപ്പോളായിരുന്നു ദൈവദൂതനെപ്പോലെ ഒരു അച്ചായന്‍  എതിരേ സൈക്കിളുമായി വന്നത്.ഞാന്‍ അയ്യാളെ തടഞ്ഞു നിര്‍ത്തീ.സ്വല്പം കള്ളടിച്ചതിനാന്‍ അയ്യാള്‍ എന്നെ തെറി വിളിച്ചു.എന്റെ വണ്ടിയേ നിനക്കു കണ്ടോളാടാ ചാടാന്‍ എന്നു പറഞ്ഞ് പുലഭ്യം തുടങ്ങി.ഞാന്‍ അയ്യാളോട് എന്റെ സംഭവങ്ങള്‍ പറഞ്ഞു.എത്രെയും പെട്ടെന്ന് വീഗാലാന്‍ഡില്‍എത്തിക്കണമെന്നും പറഞ്ഞു.അയ്യാള്‍ കുറച്ചു നേരം ആലോചിച്ചു.എന്നിട്ട് മുണ്ട് മടക്കിക്കുത്തി.പാളക്കരയന്‍ അണ്ടര്‍വെയര്‍ പുറത്തു കാണും വിധം അതു മുകളില്‍ പോയിരുന്നു.എന്നിട്ട് അയ്യാള്‍ സിനിമ സ്നൈലില്‍  സൈക്കിളിലേക്ക് ചാടിക്കയറിയീട്ട് എന്നോടു പറഞ്ഞു:

"മോനേ പിടിച്ചിരുന്നോടാ".

പിന്നെ ഒരു മരണപ്പാച്ചിലായിരുന്നു.സമയത്തിന്റെആധിയില്‍ ഞാനും,കള്ളന്‍ പവിത്രനില്‍ നെടുമുടി വേണു സൈക്കിളു ചവിട്ടുന്നതുപോലെയെള്ള അയ്യാളുടെ തെക്കു വടക്കു ചവിട്ടും എന്നെ  ആശങ്കയിലാക്കി.

അടുത്തു കണ്ട കണ്ടത്തിനരികിലേക്ക് സൈക്കളൊന്നു പാളി.അയ്യാള്‍ അത് അടുത്തുകണ്ട വേലിപ്പടര്‍പ്പിലൂടെ ചാടിച്ചു നേരെയാക്കി.
കൂടെ പാട്ടും;

"സമയമാം രഥത്തില്‍ ഞാന്‍
സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു.
വീഗാലാന്‍ഡ് കാണ്‍വതിനായി
ഈ പയ്യനേയും കൂട്ടി ഞാന്‍ വരുന്നു"

10 മിനിട്ടിനുമുന്പേ അയ്യാള്‍  ഗേറ്റില്‍ എത്തിച്ചു.ഞാന്‍ അയ്യാള്‍ക്ക് പണമെടുത്ത് നീട്ടി.അപ്പോള്‍ അയ്യാള്‍ എന്നെ ദേഷ്യത്തോടെ നോക്കിക്കൊണ്ടു പറഞ്ഞു:

"മോനേ ഇതൊരു സഹായമല്ലെ.മോന്‍ പോയിട്ടു വാ".എന്നനുഗ്രഹവും നല്കി അയ്യാള്‍ ആസൈക്കിളിലേക്ക് ചാടിക്കയറി ആ കുന്നിറങ്ങിപ്പോയി.

അയ്യാള്‍ നീങ്ങുമ്പോള്‍ ആ പാട്ട് എന്റെ ചെവിയില്‍ വീണുമുഴങ്ങന്നതുപോലെ തോന്നി.

"സമയമാം....."

ഞാന്‍ സെക്യൂരിറ്റി കൌണ്ടറിലേക്ക് പാഞ്ഞു.ബസിന്റെ പേരു നല്കി.അയ്യാള്‍ അത് രജിസ്റ്ററില്‍  നോക്കിയിട്ട് ബസ്സ് കിടക്കുന്ന സ്ഥലം പറഞ്ഞു തന്നു.അവിടേക്ക് ഞാന്‍ പാഞ്ഞു.ഒടുവില്‍ "അഭിലാഷ്" എന്നപേരുള്ള മഞ്ഞകലര്‍ന്ന പച്ച നിറമുള്ള ബസ്സ് ഞാന്‍ കണുപിടിച്ചു.ഡ്രൈവറോടു കാര്യങ്ങള്‍ പറഞ്ഞു.വണ്ടിക്കകത്തു കയറി ഒറ്റ കിടപ്പായിരുന്നു.

കൃത്യം നാലുമണി!.

അന്നായിരുന്നു ഞാന്‍ സമയത്തിന്റെ വില ,എന്റെ റിസ്ക്ക് എടുക്കുവാനുള്ള താല്പര്യവും മനസ്സിലാക്കിയത്.അന്ന് എനിക്ക് ലോകം വെട്ടിപ്പിടിച്ച സന്തോഷവും,അഹങ്കാരവും തോന്നിയിരുന്നു.പൊയ്പ്പോയാല്‍ തിരിച്ചെടുക്കാന്‍ കഴിയാത്ത് ഒന്നാണ്‌ സമയമെന്ന് ഞാന്‍ മനസ്സിലാക്കി.

അങ്ങനെ വീഗാലാന്‍ഡിലെ വിനോദങ്ങള്‍ നഷ്ടമായെങ്കിലും,ഈ നേട്ടമായിരുന്നു എന്റെ മുന്നില്‍ തെളിഞ്ഞു കിടന്നത്.അവര്‍ തിരിച്ചു വന്നപ്പോള്‍ എന്നെ അത്ഭുതത്തോടേ നോക്കി.ഞങ്ങളെ ഫിനാന്‍ഷ്യല്‍ അക്കൌണ്ടിംഗ് പഠിപ്പിച്ച അജിത്ത് സാറായിരുന്നു ആദ്യ കമന്റ് പറഞ്ഞത്."നീ യൊരു സംഭവമാണ്".ഷാജി സാറിന്റെ വക " ഡേയ് നീ തകര്‍ത്ത്ടേ.സമ്മതിക്കണം".

അങ്ങനെ ഒരു വീരജേതാവിനെപ്പോലെ ഞാന്‍ ഊട്ടീയിലെ തണുപ്പിനെ നുകര്‍ന്നു.മസാലചേര്‍ത്ത ക്യാരറ്റ് കടിച്ചു തിന്നു.വൈകുന്നേരത്തിന്റെ സ്വര്‍ണ്ണ നിറം വീണ പുല്‍ത്തകിടിയിലിരുന്ന് പഞ്ചാരയടിച്ചു.പളനിയിലും,മധുരയിലും ഞാനെന്റെ യാത്രയില്‍ വിളിച്ച ദൈവങ്ങളേയെല്ലാം ചേര്‍ത്ത നമസ്കരിച്ചു.പളനിയില്‍ നിന്ന് പഞ്ചാമൃതം കഴിച്ചു.കൊടൈക്കനാലിന്റെ ഭയാനകമായ നിശബ്ധതയുടെ സൂയ്സൈഡ് പോയിന്റില്‍ കല്ലെടുത്തെറിഞ്ഞു.ഐസ്ക്രീം കഴിച്ചു.രാത്രിയില്‍ ഫയര്‍ ഡാന്‍സ്സ് കളിച്ചു.വെള്ളമില്ലാതെ റംമ്മടിച്ച് രാത്രിയില്‍ തണുപ്പത്ത് ഇറങ്ങി നടന്നു.അങ്ങനെ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നാളുകളുടെ വിഹായസ്സിലേക്ക് വിരഹിച്ചു നടന്നു.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...