Tuesday, September 24, 2013

ഒരു വീടു വെച്ചു ;









ഒരു വീടു വെച്ചു ;
എന്റെ സമയം കൊടുത്ത് ,
എന്റെ ഹൃദയ കൊടുത്ത് ,
എന്റെ വിയർപ്പ് നല്കി ,
എന്റെ വർഷങ്ങൾ നല്കി 
എന്റെ വസന്തവും,ഗ്രീഷ്മവും വലിചെറിഞ്ഞ്  ,
ഉരുകുന്ന ചൂടിൽ ചുടു രക്തമൊഴുക്കി 
മനസ്സ് കനലാക്കി ,ആകൃതിയുണ്ടാക്കി 
ഞാനൊരു വീടു വെച്ചു.
വീടിന്റെ വിലയറിയാതെ ,മനസ്സറിയാതെ 
ഒരു വലിയ വീടു വെച്ചു .
ഒടുവിൽ ,വരാത്ത അഥിതികൾക്കായി 
മുറികളുടെ തുറന്ന വാതിൽ അടച്ച് ;
വാങ്ങാത്ത വാഹനത്തിന്റെ 
കാർപോർച്ചിൽ തെക്കേതിലെ 
മാങ്കൊള്ളികൾ അടുക്കി വെച്ച് 
പുനർജ്ജനിയില്ലാത്ത ജീവിത പൂമുഖത്ത് 
നഷ്ട ജീവിതത്തിന്റെ പോക്കുവെയിൽ 
നോക്കി ഞാനിരുന്നു.
വീടെന്ന മനസ്സിനെ കാണാതെ 
ആകൃതിയെന്ന പാഴ് മനസ്സിനെ പുകഴ്ത്തി .
ഇന്നിപ്പോൾ അശാന്തിയുടെ കടങ്ങളിൽ 
ഒരു മുറിയിൽ ഞാനും എന്റെ കുടുംബവും .

Monday, September 23, 2013

ഒരു ,ഡോകടർ (മനുഷ്യന്റെ )ചോദ്യം.

രംഗം  (1) 
പോസ്റ്റുമോർട്ടം ടേബിളിൽ ഒരു മതപണ്ഡിതന്റെ 
ശരീരം'ആക്സിഡന്റിൽ ചിതറിപ്പോയതാണ്‍..

"ഭൂമിയും ,ആകാശവും തമ്മിലുള്ള അന്തരത്തിൽ 
അറ്റുപോയ വെറും ശരീരം.ചിരപരിചിതമായ മുഖം;
ഒരു മതിലിനപ്പുറത്ത്  ഉപേക്ഷിക്കേണ്ടി വന്ന മത ചിന്ഹങ്ങൾ."

ചോരപ്പൂക്കൾ വിടർന്ന മുഖത്ത് മത ചിന്ഹങ്ങൾ ഉപേക്ഷിച്ചു 
മടങ്ങിയ ജീവന്റെ നിഴലുകൾ.
മത സ്പര്ദ്ധ വളർത്തിയ വിദ്വേഷകന്റെ ആടകൾ 
അഴിച്ചെടുത്ത് മരണം ശരീരത്തിനു വിടുതൽ  നല്കി. 

 രംഗം (2)
പോസ്റ്റുമോർട്ടം ടേബിളിൽ കുന്നുകൂടിയ 
വെട്ടിപ്പൊളിച്ച മാംസത്തെ നോക്കി 
ഒരു മനുഷ്യ രൂപം  എന്തെക്കോയോ പുലമ്പുന്നു.
ആ ശബ്ദം നമ്മൾക്ക് ഹൃദയത്തിലൂടെ കേൾക്കാം 
"നിന്റെ ഒരു അവയവങ്ങളിലും ഞാൻ മതം കാണുന്നില്ല ,
(.....)മതത്തിന്റെ രക്തമാണ് ഞരമ്പുകളിൽ പായുന്നതെന്ന് 
ഉദ്ഘോഷിച്ച നിന്റെ നിണത്തിനു ഒരു മതത്തിന്റേയും 
നിറം കാണുന്നില്ല;നീ കളവു പറയുന്നു ...

അശരീരി:(ഇല്ല എനിക്ക് കളവു പറയാൻ കഴിയില്ല ..നീ തിരയൂ..)

അയ്യാൾ വീണ്ടും ഭ്രാന്തമായി തിരയുന്നു.
വെളുത്തു തുടങ്ങിയ കണ്ണുകളിൽ,വാക്കുകൾ 
വിഷം തീണ്ടിയ ഹൃദയത്തിൽ,നീലിച്ചു തുടങ്ങിയ 
ഞരമ്പുകളിൽ ..ഇല്ല എവിടെയുമ്മില്ല..
വീണ്ടും..വീണ്ടും പരതിനോക്കി ..അവസാനം 
ചോരമണം അലങ്കാരമായി ചാർത്തിയ ഷർട്ടിന്റെ 
പോക്കറ്റിൽ പച്ച നോട്ടിൽ മതം തളം കെട്ടി കിടക്കുന്നു.
ദംഷ്ട്രകൾ കാട്ടി വികലമായി ചിരിക്കുന്നു.
-മരണത്തിനു പോലും വേണ്ടാത്ത മതം-
" മതങ്ങളുടെ നിറം പണത്തിന്റെ നിറമാണോ ?"
     
  രംഗം (3)
അങ്ങനെ ,രംഗമാകുന്ന ഈ നാടകശാലയിൽ 
നൂലറ്റപട്ടം പോലെ ചില ജീവിതങ്ങൾ 
അവർ മതത്തിന്റെ അര്ത്ഥം തേടിപ്പോകുന്നു.
അനേകായിരം ഉത്തരങ്ങളുള്ള ഒരു ചോദ്യം തേടി പോകുന്നു.
മതചിന്ഹങ്ങൾ പതിയിരിക്കുന്ന കാലങ്ങളിലൂടെ 
ജീവിത വക്കിലൂടെ ഒരു യാത്ര പോകുന്നു.
മരണത്തിനും വേണ്ടാത്ത മതത്തിന്റെ നാട്ടിലൂടെ 
ഒരു യാത്ര പോകുന്നു......


Thursday, September 12, 2013

സംസാരമെന്ന ഔഷധം

വലിയ ബോറഡിയില്ലാതെ ചില കാര്യങ്ങൾ പറയാന് പോവുകയാണ്‍.. ഈ സംഭവങ്ങൾ ഒരു ഹുന്ത്രപ്പോ ബുസാട്ടിയാണെന്ന് പലർക്കും തോന്നാതിരിക്കാം;പക്ഷെ ഒരു കുഞ്ഞു കാറ്റുപോലെയുള്ള ഈ ജിവിതം ചില ചെറിയ സംഭവങ്ങളിലും വീണു പിടയാറുണ്ട് ;അതിൽ ചിലത് ഇവിടെ പരത്തിയെഴുതിയാലോ.നമോവാഹത്തോടേ തുടങ്ങാം ,അതാണല്ലോ കേരളീയ ചിന്തയിലും നടപ്പിലും,എടുപ്പിലും മഹാത്തരമായത്.അല്ലെങ്കിൽ പിന്നെ ലാൽ സലാം എന്ന് പറയാം ,അതാണെങ്കിൽ ചെങ്കൊടിപ്പാറിക്കളിക്കുന്ന ചില തത്ത്വ ചിന്തകന്മാർ വന്നു രണ്ടു പറഞ്ഞിട്ട് പോകുമായിരിക്കാം ."ഹാ" എന്നാതെങ്കിലുമാകട്ടെ അങ്ങ് പറഞ്ഞേക്കാം.എന്നാ ചെവി പുളുക്കെ കേട്ടോളൂ.....

Thursday, August 29, 2013

ഒരു സിറിയൻ ചരമയാത്ര....!!


മുല്ലപ്പു വിപ്ലവത്തിന്റെ മൂക്കു തുളക്കുന്ന രക്ത ഗന്ധമാണ് ഇന്ന് സിറിയ.മരണങ്ങൾ ഉഴറി നടക്കുന്നു.കുഞ്ഞ് മുഖങ്ങൾ അമ്മയുടെ മുലപ്പാലിന് നാവിട്ടു ചുഴറ്റുന്നു.രണ്ടു വർഷത്തെ അഭ്യന്തര യുദ്ധം ആ രാജ്യത്തെ ഒരു ശവപ്പറമ്പായി മാറ്റിയിരിക്കുന്നു.ഇനിയൊരു അക്രമണം കൂടി വന്നാൽ സിറിയൻ മരണ സംഖ്യ  പതിമടങ്ങ് വർദ്ധിക്കും. 

Wednesday, July 10, 2013

ഹർത്താൽ ഒരു പുനർ വിചിന്തനം.!!!

എന്താണ് ഹർത്താൽ?.എന്റെ സുഹൃത്തിന്റെ ഒന്നാംക്ലാസ്സ് കാരൻ മകൻ പറഞ്ഞത് "അടിച്ചുപൊളിക്കേണ്ടേ അങ്കിൾ,അച്ഛൻ രാവിലെ തന്നെ ടെറസ്സിന്റെമുകളിലേക്കു പോയിട്ടുണ്ട്.അങ്കിൾ പോകുന്നില്ലെ.അവനും,ഞങ്ങൾക്കും ഇതൊരു അടിച്ചുപൊളിയുടെ ദിവസ്സമാണ്.മഴയത്ത് സൊറയും പറഞ്ഞ്,രണ്ടു പെഗ്ഗ് നീട്ടിവിട്ട് വൈകുന്നേരം വരെയുള്ള വിനോദം.ഈ വേക്ഷപകർച്ച അല്ലെങ്കിൽ സംസകാരം ഞങ്ങൾ ഇപ്പോളേ അവനു പകർന്നു നൽകിയിട്ടുണ്ട്,അല്ലെങ്കിൽ അവൻ മനസ്സിലാക്കിയിരിക്കുന്നു;അത്രക്ക് സ്വാധീനമാണ് നമ്മുടെ നാട്ടിൽ ഒരു ഹർത്താലിനു ഉള്ളത്.പേരുമാറി പക്ഷെ രീതി മാറിയില്ല.പണ്ട് പേര് ബന്ദ് എന്നായിരുന്നെങ്കിൽ ഇപ്പോൾ ഹർത്താൽ എന്നുമാത്രം.ബന്ദ് അനുകൂലികൾ ഹർത്താൽ അനുകൂലികളായി മാറി അത്ര തന്നെ.രണ്ടിനും സ്ഥായിഭാവം ഒന്നു തന്നെ;ഗുണ്ടാവിളയാട്ടം.

Saturday, May 25, 2013

നാളെയുടെ അന്ധകാരം



മനുഷ്യന്റെ ഉയർത്തെഴുന്നേൽപ്പ്
പ്രകൃതി ക്രൂശിലേറ്റപ്പെട്ട ദിവസത്തിലായിരുന്നു.
ഭൂമിയുടെ മാറു നിറച്ച പുഴകളെ
വിസ്മൃതിയിലേക്ക് ആട്ടിയോടിക്കപ്പെട്ടു.
വൃക്ഷങ്ങളെ പൂച്ചെട്ടിയിലേക്ക്
കബറടക്കി.
സൂര്യൻ അന്ധകാരത്തിലേക്ക്
മരണപ്പെട്ടു ...................................
മഴപെയ്തിരുന്നെങ്കിൽ  എവിടെയോ
ഒരു കുഞ്ഞൻ ചെടിയുടെ നിശ്വനം .
യുഗാന്തരങ്ങൾക്കൊടുവിൽ രണ്ടിതളുകൾ
വിരിഞ്ഞു ....ഒരു മഞ്ഞുതുള്ളിയും.
ഇറ്റുവീണ മഞ്ഞിൻ കണത്തെ
എന്റെ കുഞ്ഞിനേറ്റുനല്കിപ്പറ ഞ്ഞു ...
കാത്തുകൊൾക ..നാളെയുടെ
ഗതകാലത്തിന്റെ വിലയാണിത്....

Saturday, January 26, 2013

അക്ഷരക്കൂട്ട്-1


പ്രണയത്തിനും,
കാമവെറിക്കും
ഒരേ ഭാവങ്ങൾ നൽകാം;
അവിടെ മതമില്ല,ജാതിയില്ല
വയസ്സില്ല...
ആദ്യത്തെ അവസ്ഥക്ക് പരിശുദ്ധിയും,
രണ്ടാമത്തതിനു വെറിയും നൽകാം.
പഞ്ചഭൂതങ്ങളാൽ പടച്ച മനുഷ്യനു
ദൈവം തെറ്റു ചെയ്തപ്പോൾ
(ശ്വാസം,വികാരം,വിചാരം നൽകി)
ശിക്ഷയായി ഹൃദയം പറിച്ചു നൽകേണ്ടി വന്നു.
ഇന്നു ,ഭൂതങ്ങളായി മാറിയ മനുഷ്യരുടെ
ഹൃദയം ഓവുചാലുകൾ മാത്രം.
ഒരിക്കൽ എല്ലാവർക്കും ദൈവത്തിന്റെ
ഹൃദയം തിരിച്ചു നൽകേണ്ടി വരും
വേദന കിനിയുന്ന ആ 'സത്യത്തിനു'
സ്വന്തം ചോരയുടെ കഴുത്തറക്കുമ്പോൾ
കണ്ണുനീർ പൊടിയില്ല,അതൊരു മഴയായി
ഭൂമിയിലേക്കു പതിക്കും;ഒരു പടു
പാപിയുടെ രക്തക്കറ മാഞ്ഞു
പുതിയ പ്രഭാതത്തിന്റെ
പൊൻവിളക്ക് തെളിയാനായി.........
Related Posts Plugin for WordPress, Blogger...